എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
കൊല്ലത്ത് ജനിച്ചു തിരുനെല്‍വേലി ക്കാരനായി ജീവിക്കുന്ന ഒരു അനന്തപുരിവാസി. തലസ്ഥാനമെന്ന തലക്കനം കാട്ടുന്ന നാട്ടിൽ ചെറിയ തോതിലൊരു ഗുരുവും ചിലപ്പോഴൊക്കെ ശിഷ്യര്‍ക്ക് കണ്ണിലെ കുരുവുമായി, സര്‍ക്കാരിന്റെ നാലു ചക്രം വാങ്ങി അന്നം നടത്തുന്നു.

ബുധനാഴ്‌ച, ഒക്‌ടോബർ 18, 2017

നാടകാന്തം കുഴപ്പം!


നാരായണ പിള്ളയുടേതായിരുന്നു ആശയം. നാടകം കണ്ടെത്തിയത് ഞാനും: സുകുമാറിന്റെ 'കഷായം '.

മൂന്നു കഥാപാത്രങ്ങൾ: എഴുത്തുകാരനായി  നാരായണപിള്ളയെ തീരുമാനിച്ചു. തൊഴിലില്ലാത്ത ചെറുപ്പക്കാരനായി ശ്രീനാഥ്.  വേശ്യയുടെ വേഷം ആരു ചെയ്യുമെന്നതായിരുന്നു പ്രശ്നം. പെണ്ണുങ്ങളുടെ സ്വരം (ഇപ്പോഴും) ഉള്ള അജിത് പല ദിവസങ്ങളിലെ മാറി മാറിയുള്ള പീഡനത്തിനൊടുവിൽ   വേശ്യയായാകമെന്നേറ്റു.

അജിത്തിനെ വേശ്യയാക്കാനുള്ള ജംഗമ വസ്തുക്കൾ സംഘടിപ്പിച്ചത് ശ്രീനാഥാണ്.  രണ്ടു ചിരട്ടകളുടെ രൂപത്തിൽ മുൻ സ്ത്രീത്വവും ഏതാനും നിക്കറുകളുടെ രൂപത്തിൽ പിൻ സത്രീത്വവും അവതരിച്ചു.

സംഗീതാധ്യാപകനായ 8 ഗോവിന്ദൻ സാറായിരുന്നു നാടക മത്സരത്തിന്റെ ചുമതലക്കാരൻ. സ്റ്റേജിലേക്ക് കയറിയ എന്നോട് അദ്ദേഹം:
"നീ ആരാ ?"
"സംവിധായകൻ "
അദ്ദേഹത്തിന്റെ മുഖത്ത് ഹാസ്യം:
"നീ അങ്ങോട്ട് മാറി നിൽക്ക്.. സംവിധാനമൊക്കെ ഞാൻ ചെയ്തോളാം"

എഴുത്തുകാരൻ മേശയ്ക്കരികിൽ  ആലോചനയിൽ മുഴുകിയിരിക്കുന്നു. വേശത്തരുണി പ്രവേശിക്കുന്നു; "സാർ"

എഴുത്തുകാരൻ ഞെട്ടിയെഴുന്നേൽക്കുന്നു: "ആരാണ് നീ? "

അടുത്ത ഡയലോഗിനു മുൻപ് എല്ലാം അവതാളത്തിലായി.
സ്റ്റേജിലെ വയറിൽ കാലു കുരുങ്ങി വേശത്തരുണി മേശപ്പുറത്തേക്ക് വീണു.

ദാ കിടക്കുന്നു വലതു വശത്തെ സ്ത്രീത്വം താഴെ!

അതോടെ സദസ്സിൽനിന്ന് ഉഗ്രൻ കൂവൽ. അതിനിടയിൽ 'ശൂർപ്പണഖ 'യുടെ പുറത്തേക്ക് വീണ മൈക്കിന്റെ വക 'കൂവൽ' വേറേ.

അതിനിടെ നിൽക്കക്കള്ളിയില്ലാതെ രണ്ടാമത്തെ സ്ത്രീത്വവും സ്റ്റാൻഡ് വിട്ടു.

''ഇടെടാ കർട്ടൻ", ഗോവിന്ദൻ സാർ  ഗർജിച്ചു.

പിന്നെ നടന്നത് ഗോവിന്ദൻ സാറിന്റെ  കർണ്ണഭാരം  (മണിപ്രവാളം)  ചവിട്ടു നാടകമായിരുന്നു. അതൊന്നും കാണാൻ ശേഷിയില്ലാതെ രണ്ടു സ്ത്രീത്വങ്ങളും എഴുത്തുകാരന്റെ താടിയും വേദിയിൽ വീണു കിടന്നു.