എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
കൊല്ലത്ത്‌ ജനിച്ച്‌ `തിരുവന്തോരം'കാരനായി ജീവിക്കുന്ന ഒരു വയനാട് വാസി. ചെറിയ തോതിലൊരു ഗുരുവും ചിലപ്പോഴൊക്കെ ശിഷ്യര്‍ക്ക് കണ്ണിലെ കുരുവുമായി, സര്‍ക്കാരിന്റെ നാലു ചക്രം വാങ്ങി അന്നം നടത്തുന്നു.

Wednesday, May 06, 2009

യത്തീം

ആദ്യം വരുന്നത്‌ പഴകിയ മീനിന്റെ മണമാണ്‌. പിറകെ വിളര്‍ത്ത ചിരിയുമായി ഉമ്മറിന്റെ മൊട്ടത്തല പ്രത്യക്ഷപ്പെടും. കുടുക്കില്ലാത്ത ഉടുപ്പിനുള്ളില്‍ ഒരു മെലിഞ്ഞ മനുഷ്യരൂപം.

ഉമ്മര്‍ എന്റെ സഹപാഠിയോ സ്നേഹിതനോ ആയിരുന്നില്ല. പക്ഷെ പല രാത്രികളിലും ഞങ്ങള്‍ അടുത്തടുത്ത പായകളിലാണ്‌ ഉറങ്ങിയിരുന്നത്‌.

നാട്ടിലെ ചന്തയിലായിരുന്നു ഉമ്മറിന്റെ പകലുകള്‍. രാവിലെ മീനുകള്‍ക്കു മുന്‍പേ ഉമ്മര്‍ ചന്തയിലെത്തും. ആദ്യപടി എരക്കലാണ്‌. ഒരു കമുകിന്‍പാളയുമായി മീന്‍കാരുടെ മുന്നില്‍ ചെന്ന് ഉമ്മര്‍ കെഞ്ചും:
"കാക്കാ ഒരു മീന്‍ താ.. മൊതലാളീ ഒരു മീന്‍ താ..".

ചിലരൊക്കെ കൊടുക്കും - ഒന്നോ രണ്ടോ മത്തി.. കുറച്ചു ചെമ്മീന്‍. അങ്ങനെ പലതരം മീനുകള്‍..

ചന്ത ഉഷാറായി വരുമ്പോള്‍ ഉമ്മര്‍ തന്റെ `അസോര്‍ട്ടഡ്‌ കലക്ഷന്റെ' വ്യാപാരം തുടങ്ങും. ചിലരൊക്കെ കരുണ തോന്നിയും മറ്റു ചിലര്‍ ലാഭം നോക്കിയും ഉമ്മറിന്റെ മീന്‍ വാങ്ങും. യാചന മൂലധനമാക്കിയുള്ള ഈ കച്ചവടമായിരുന്നു ഉമ്മറിന്റെ വിശപ്പ്‌ മാറ്റിയിരുന്നത്‌.

രാത്രികളില്‍ ഏതെങ്കിലും വീടിന്റെ കോലായിലോ ഉമ്മറത്തോ ഉമ്മര്‍ ഉറങ്ങാന്‍ ഇടം കണ്ടെത്തി; അക്കൂട്ടത്തില്‍ പലപ്പോഴും എന്റെ വീട്ടിലും.

ഉമ്മറിനെ കാണുമ്പോള്‍ ഞാന്‍ ഉമ്മയുടെ മുഖത്തു നോക്കും. അതിന്റെ അര്‍ത്ഥം ഉമ്മയ്ക്കറിയാം - മീനിന്റെ നാറ്റം തന്നെ.

"നീ പോയി കുളിച്ചിട്ട്‌ വാ...", ഉമ്മ അവനോട്‌ പറയും.

കുളിക്കാനാണോ ഉമ്മറിനു പ്രയാസം! കിഴക്കേപ്പുറത്തെ കുളത്തിലേക്ക്‌ പിറന്ന വേഷത്തില്‍ ഒരു ചാട്ടം. അതോടെ തെളിഞ്ഞുകിടക്കുന്ന കുളം `കൊളമാകും'! മീന്‍ നാറ്റം പോയാലുമില്ലെങ്കിലും കുളത്തിലെ ചേറും ഉമ്മറിന്റെ കൂടെ കരയ്ക്കു കയറും!

എന്തു കൊടുത്താലും ഉമ്മര്‍ ആര്‍ത്തിയോടെ കഴിക്കും. ഉച്ചയ്ക്കെപ്പോഴോ കഴിച്ച ഇത്തിരി വറ്റിനു ശേഷം വയറ്റിലേക്ക്‌ പോകുന്ന ആദ്യത്തെ ആഹാരമായിരിക്കും അത്‌. വിശപ്പിന്റെ ദൈന്യവും അതു മാറുമ്പോഴുള്ള തെളിച്ചവും ഞാന്‍ ആദ്യമായി കണ്ടിട്ടുള്ളത്‌ ഉമ്മറിന്റെ മുഖത്താണ്‌.

"മതിയോ?" ഉമ്മ ഇടയ്ക്ക്‌ ചോദിക്കും. എങ്ങനെ വേണമെങ്കിലും കരുതാവുന്ന ഒരു തലയാട്ടലാണ്‌ അതിനുത്തരം. വിളമ്പിക്കൊടുത്താല്‍ വീണ്ടും കഴിക്കും. ഉമ്മയ്ക്ക്‌ ഉമ്മറിനോട്‌ കുറച്ചൊരു വാത്സല്യമുണ്ടായിരുന്നു. അതിനെപ്പറ്റി ചോദിച്ചാല്‍ ഉമ്മ പറയും:

"എത്തീം കുഞ്ഞല്ലേ.. എന്റെളയവന്റെ പ്രായവും.."

ഉമ്മ കൊടുക്കുന്ന തഴപ്പായയില്‍ മുറിയുടെ ഒരരികുപറ്റിക്കിടന്നു കൊണ്ട്‌ ഉമ്മര്‍ പാടും.

"നേരം വെളുക്കട്ടെ.. ഫജറ്‌ പൊട്ടട്ടെ
മുല്ല വിരിയട്ടെ.. മണം വീശട്ടെ..
...................................."

പാട്ടിനൊടുവില്‍ 'എന്റുമ്മ പടിപ്പിച്ച പാട്ടാ' എന്നു പറഞ്ഞ്‌ ഉമ്മര്‍ നിശബ്ദനാകും. അപ്പോള്‍ അവന്റെ കവിളിലെ നനവില്‍ മണ്ണെണ്ണ വിളക്കിന്റെ അരണ്ട വെളിച്ചം പടരും.

ഉമ്മ പറഞ്ഞാണ്‌ കേട്ടത്‌. ഏതോ വലിയ വീട്ടിലെ ജോലിക്കാരിയ്ക്ക്‌ അടുക്കളപ്പുറത്തെ പ്രണയം നല്‍കിയതാണ്‌ ഉമ്മറിനെ. കാലമേറെയാകും മുന്‍പ്‌ അവനെ `യത്തീ'മാക്കി തള്ളയും പോയി...

അതിരാവിലെ ഉമ്മര്‍ എഴുന്നേറ്റു പോകും. പിന്നെ ഉമ്മയ്ക്കാണ്‌ പണി. ഉമ്മര്‍ മണ്‍തറയില്‍ `ജലച്ചായം' പ്രയോഗിച്ചിട്ടുണ്ടാവും! `ഉമ്മറേ കെടന്നു പെടുക്കല്ലേടാ..' എന്നു രാത്രിയില്‍ ഉമ്മ പറയും. പക്ഷെ എന്തു ഫലം. ഉമ്മറുറങ്ങിയാലും ജലസേചന യന്ത്രം ഉണര്‍ന്നിരുന്ന് പ്രവര്‍ത്തിക്കും!

കര്‍ക്കിടകമാസം വറുതിയുടെ കാലമായിരുന്നു, നാട്ടിന്‍പുറങ്ങളില്‍. പഞ്ഞക്കര്‍ക്കിടകമെന്നാണ്‌ പറയാറ്‌. കരയിലും കടലിലും പണിയില്ല. വീടുകളില്‍ തീ പുകയുന്നത്‌ അപൂര്‍വം!

ഉണക്കമീന്‍ കിട്ടുമോ എന്നറിയാന്‍ ചന്തയിലേക്ക്‌ വന്നതാണ്‌ ഞാനും വാപ്പയും. ദൂരെ നിന്നേ ചന്തയിലെ ആള്‍ക്കൂട്ടം കണ്ടു...

ഞാന്‍ ആള്‍ക്കാര്‍ക്കിടയിലൂടെ നൂണ്ടു കയറി നോക്കി. ഉമ്മര്‍ നിലത്ത്‌ തല കുമ്പിട്ടിരിക്കുന്നു.

" ഇത്‌ കുറച്ച്‌ കടന്നു പോയി കുഞ്ഞുക്കുട്ടാ..", ആരോ പറഞ്ഞു.
"നിങ്ങക്കങ്ങനെ പറയാം. ഞാനേ കഷ്ടപ്പെട്ട്‌ നയിച്ചുണ്ടാക്കുന്നതാ..." - കുഞ്ഞിക്കുട്ടന്‍.

"എന്താ...", വാപ്പ ആരോടോ ചോദിച്ചു.

"ഈ പൈതലാന്‍ കുട്ടനോട്‌ കഴിക്കാന്‍ രണ്ടു പഴം ചോദിച്ചു. ഇയാള്‌ കൊടുക്കുവോ! അപ്പോ ഇവന്‍ പഴക്കൊലയില്‍ കൈ വെച്ചെന്നാ ഇയാള്‌ പറയുന്നേ..."

ഞാന്‍ ഉമ്മറിന്റെ അടുത്തു ചെന്നു തോളില്‍ കൈ വച്ചു. അവന്‍ മുഖമുയര്‍ത്തി ദയനീയമായി എന്നെ നോക്കി. കുഞ്ഞിക്കുട്ടന്റെ ദേഷ്യം അവന്റെ കവിളിലും ദേഹത്തും വിരല്‍പ്പാടുകളായി തിണര്‍ത്തു കിടക്കുന്നു!

"വിശന്നിട്ടാ.. ഇന്ന് ഒന്നും കഴിച്ചില്ല..." അവന്‍ ദീനമായി ഞരങ്ങി..

ചാറിക്കൊണ്ടിരുന്ന മഴ കടുത്തു. എല്ലാവരും കടയുടെ വരാന്തയിലേക്ക്‌ കയറി. ഉമ്മര്‍ മാത്രം മഴയില്‍ നനഞ്ഞ്‌ കുനിഞ്ഞിരുന്നു.

കടയുടെ മേല്‍ക്കൂരയില്‍ നിന്ന് മഴ വെള്ളം പാത്തിയിലൂടെ ഒഴുകി താഴേക്ക്‌ വീഴുന്നു.

പെട്ടെന്ന് ഉമ്മര്‍ എഴുന്നേറ്റു. അവന്റെ ദേഹത്തില്‍ വെള്ളം ചാലിട്ടൊഴുകുന്നു. പാത്തിയിലൂടെ ഒഴുകുന്ന വെള്ളത്തിലേക്ക്‌ അവന്‍ കൈ നീട്ടി. കൈക്കുമ്പിളില്‍ വെള്ളം നിറഞ്ഞു. യത്തീമിന്‌ പ്രകൃതിയുടെ കാരുണ്യം! മുഖം കുമ്പിട്ട്‌ ഉമ്മര്‍ മഴവെള്ളം വലിച്ചു കുടിച്ചു - വയര്‍ നിറയുന്നത്‌ വരെ...

പിന്നെ ഉമ്മര്‍ തിരിഞ്ഞു നടന്നു. മഴനാരുകളുടെ തിരശ്ശീലയ്ക്കപ്പുറത്തേക്ക്‌ അവന്‍ മറഞ്ഞു പോയി.

Friday, November 02, 2007

ആമിന

ആമ്പല്‍പൂക്കള്‍ കാണുമ്പോഴൊക്കെ ഞാന്‍ ആമിനയെ ഓര്‍ക്കും.

രണ്ടാം ക്ലാസ്സില്‍ ഇടയ്ക്കുവച്ചാണ്‌ ആമിന ഞങ്ങളുടെ സ്കൂളില്‍ ചേര്‍ന്നത്‌. മലയാളം ക്ലാസ്സില്‍ ഏലിക്കുട്ടി റ്റീച്ചര്‍ 'പാലാഴി മഥനം' വര്‍ണിക്കുകയായിരുന്നു. അതിനിടയിലാണ്‌ വെളുത്ത തട്ടമിട്ട കുഞ്ഞുപാവാടക്കാരി വാതില്‍ക്കല്‍ പ്രത്യക്ഷപ്പെട്ടത്‌. ഒപ്പം ഒരു സ്ത്രീയും.

"സാറേ, എന്റെ മോളാണ്‌. ക്ലാസ്സിലിരുത്താന്‍ എട്‌-മാഷ്‌ പറഞ്ഞ്‌..."
"എന്താ നിന്റെ പേര്‌?", ഏലിക്കുട്ടി റ്റീച്ചര്‍.
"ആമിന"
"ആമിന അവിടിരുന്നോളൂ"

ആമിന ഇരിക്കാന്‍ വന്നത്‌ എന്റടുത്തേക്കാണ്. എനിക്കതിഷ്ടപ്പെട്ടില്ല. കൂട്ടുകാരന്‍ ഓമനക്കുട്ടനിരിക്കുന്ന സ്ഥലം, അവന്‍ വരാത്തതിനാല്‍ ഞാന്‍ കയ്യേറി വച്ചിരിക്കുകയായിരുന്നു. ഒഴിഞ്ഞു കൊടുക്കുകയേ വഴിയുള്ളൂ. ഏലിക്കുട്ടി റ്റീച്ചറിന്റെ ചൂരല്‍ അവസരം നോക്കിയിരിപ്പുണ്ട്‌.

പിറ്റേന്ന് സ്കൂളിലേക്ക്‌ പോകാന്‍ ഇറങ്ങുമ്പോള്‍ വാപ്പ ആമിനയുടെ ഉമ്മയുമായി സംസാരിക്കുന്നതു കണ്ടു. ആമിന കൂടെയുണ്ട്‌. എന്നെക്കണ്ടപ്പോള്‍ വാപ്പ പറഞ്ഞു: "മോന്‍ ആമിനയെയും കൂടെ കൊണ്ടു പോ.". വയ്യെന്നു പറഞ്ഞാല്‍ വാപ്പയ്ക്കരിശം വരും. ആമിനയേയും ഒപ്പം കൂട്ടി.

വഴിയില്‍ ആമിന എന്തൊക്കെയോ പറഞ്ഞെങ്കിലും ഞാന്‍ മിണ്ടാതെ ഗൗരവത്തില്‍ നടന്നു. അപ്പോഴാണ്‌ ആമിന കൈ എനിക്കു നേരേ നീട്ടി നിവര്‍ത്തിക്കാണിച്ചത്‌. അതില്‍ നിറയെ ചുവന്ന കുന്നിക്കുരുക്കള്‍. അവ എനിക്കു കിട്ടിയെങ്കില്‍ എന്നു വിചാരിക്കുമ്പൊഴേക്ക്‌ ആമിന ചോദിച്ചു: "ഇയാള്‍ക്കിദ്‌ വേണോ?" ഞാന്‍ തലയാട്ടി. കുന്നിക്കുരുക്കള്‍ എന്റെ കൈയിലേക്ക്‌ ചൊരിയുമ്പോള്‍ അവള്‍ പറഞ്ഞു: "വേണോങ്കി നാളേം കൊണ്ട്വരാം".

അങ്ങനെ ആമിന എന്റെ കൂട്ടുകാരിയായി. വീട്ടിന്റെ തിണ്ണയില്‍ നിന്നു നോക്കിയാല്‍ വെളുത്ത തട്ടം പാടത്തിനു നടുവിലൂടെ 'ഒഴുകി' വരുന്നതു കാണാം. കുറച്ചു കഴിയുമ്പോള്‍ 'കുഞ്ഞു പാവാടക്കാരി' വീടിനു മുന്നിലെത്തും. പിന്നെ ഒരുമിച്ച്‌ സ്കൂളിലേക്ക്‌; മടക്കവും അതുപോലെ തന്നെ.

ക്ലാസ്സില്‍ പല വാക്കുകളും ആമിന തെറ്റിച്ചാണ്‌ പറഞ്ഞിരുന്നത്‌. ആമിനയ്ക്ക്‌ 'മുളക്‌' 'വെളവും' 'പിണ്ണാക്ക്‌' 'പുണ്ണാക്കു'മായിരുന്നു. ഏലിക്കുട്ടി റ്റീച്ചര്‍ പല തവണ തിരുത്തി നോക്കി. രക്ഷയില്ലാതെ ആ പണി ചൂരലിനെ എല്‍പിച്ചു. ആമിനയുടെ കൈവെള്ള ചുവന്നതു മാത്രം മെച്ചം! സ്കൂള്‍ വിട്ടു പോകുന്ന വഴിയില്‍ ആമിന പറഞ്ഞു: "ഞാളുടെ വീട്ടില്‍ എല്ലാരും അങ്ങനാ പറയ്ന്നത്‌." അപ്പോള്‍ തലമുറകള്‍ കൈമാറി വന്ന വിജ്ഞാനമാണ്‌!

ഒരു ദിവസം സ്കൂള്‍ വിട്ടു വരുമ്പോഴാണ്‌ ആമിന ആമ്പല്‍ പൂക്കളെപ്പറ്റി പറഞ്ഞത്‌: "ഞങ്ങടെ കൊളത്തില്‌ ഒത്തിരി ആമ്പലൊണ്ട്‌." ആമ്പലുകള്‍ എനിക്കിഷ്ടമായിരുന്നു. ഉമ്മയ്കൊപ്പം ബസ്സില്‍ അഴീക്കലുള്ള ഉപ്പുപ്പയുടെ വീട്ടില്‍ പോകുമ്പോള്‍ കായലിന്റെ കൈത്തോടുകളില്‍ പിറകിലേക്ക്‌ ഓടി മറയുന്ന വെള്ളാമ്പല്‍ പൂക്കള്‍ എത്രയോ കണ്ടിരിക്കുന്നു. അതിലൊന്ന് പൊട്ടിച്ചെടുക്കണമെന്ന് പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്‌.

"വെള്ളേം ചെമലേം എല്ലാമൊണ്ട്‌", ആമിന തുടരുകയാണ്‌. ചുവന്ന ആമ്പല്‍ ഞാന്‍ കണ്ടിട്ടേയില്ല! ഒരു ചുവന്ന ആമ്പല്‍ പൂവ്‌ കൊണ്ടു വരാമോ എന്നു ഞാന്‍ ആമിനയോട്‌ ചോദിച്ചു. "നാളെത്തന്നെ കൊണ്ട്വരാം", ആമിനയ്ക്ക്‌ വലിയ ഉത്സാഹം.

രാവിലെ, ആമ്പലുമായി ആമിന വരുന്നതും കാത്ത്‌ ഞാന്‍ നിന്നു. നേരമായിട്ടും പാടത്തിനു നടുവില്‍ 'വെളുത്ത തട്ടം' കാണുന്നില്ല. "ക്ലാസ്സ്‌ തുടങ്ങും, മോന്‍ പൊയ്ക്കോ", പുറത്തെവിടെയോ പോയിട്ടു വന്ന വാപ്പ പറഞ്ഞു.... ക്ലാസ്സിലും ഞാന്‍ പുറത്തേക്ക്‌ നോക്കിയിരുന്നു, ആമിന വരുന്നുണ്ടോ എന്നറിയാന്‍...

ഏലിക്കുട്ടി റ്റീച്ചര്‍ ഉച്ചയ്ക്ക്‌ ക്ലാസ്സില്‍ വന്നത്‌ ചൂരലും പുസ്തകവും ഇല്ലതെയാണ്‌. റ്റീച്ചറുടെ മുഖം വല്ലാതെയിരിക്കുന്നു. എല്ലാവരും വരിയായി നില്‍ക്കാന്‍ റ്റീച്ചര്‍ പറഞ്ഞു. അപ്പോഴേക്കും സ്കൂള്‍ വിടാനുള്ള ബെല്ലടിച്ചു. കുട്ടികളെല്ലാം ഒരു നീണ്ട വരിയായി സ്കൂളിനു പുറത്തേക്കിറങ്ങി. ഒപ്പം ഏലിക്കുട്ടി റ്റീച്ചറും മാധവന്‍ സാറും.

ആമിനയുടെ വീട്ടിലേക്ക്‌ കയറുന്ന വഴിക്കരികില്‍ കുളത്തില്‍ ആമ്പലുകള്‍ കണ്ടു. വലിയ ഇലകള്‍ക്കിടയില്‍ കൂമ്പി നില്‍ക്കുന്ന ആമ്പല്‍ പൂക്കള്‍. ഇതിലേതാണ്‌ ചുവന്ന ആമ്പല്‍?...

തിണ്ണയിലെ കട്ടിലില്‍ വെള്ളത്തുണി പുതപ്പിച്ച്‌ ആമിനയെ കിടത്തിയിരിക്കുന്നു. തലയ്ക്കല്‍ പുകയുന്ന ചന്ദനത്തിരികള്‍. ഏലിക്കുട്ടി റ്റീച്ചര്‍ സാരി കൊണ്ടു മുഖംമറച്ചു വിതുമ്പുന്നു. പണ്ട്‌ ഇതു പോലെ ഉപ്പൂപ്പയെ കിടത്തിയിരുന്നതും അതു നോക്കി ഉമ്മ വിതുമ്പിക്കരഞ്ഞതും എനിക്കോര്‍മ്മ വന്നു.

കുട്ടികള്‍ വരിയായി ആമിനയുടെ മുന്നിലൂടെ കടന്നുപോയി. എന്റെ മുന്നില്‍ ആമിനയുടെ ശാന്തമായ മുഖം. കണ്ണീരിന്റെ നേര്‍ത്ത പാടയില്‍ അതു മെല്ലെ മറഞ്ഞുപോയി....

മാഞ്ചുവട്ടില്‍ മാധവന്‍ സാര്‍ നാട്ടുകാരുമായി സംസാരിച്ചു നില്‍ക്കുന്നു. "എങ്ങനെയാ ഇത്‌..."
"രാവിലെ പൂ പറിക്കാന്‍ കുളത്തില്‌ ഇറങ്ങിയാപ്പോ കാലു തെറ്റി വീണതാണെന്നാ കേക്കുന്നത്‌.. ശബ്ദം കേട്ട്‌ തള്ള ഓടി വന്നു നോക്കിയപ്പൊ കൊച്ചിനെ കാണാനില്ല..."

നെഞ്ചാളിപ്പ്പ്പോയി. പടച്ചവനേ.. എനിയ്ക്ക്‌ ആമ്പല്‍ പൊട്ടിക്കാനാണ് ആമിന കുളത്തിലിറങ്ങിയത്‌... അപ്പോള്‍ ഞാന്‍ കാരണമല്ലേ ആമിന.. ദേഹമാകെ നടുങ്ങുന്നു. ചുറ്റും തിരിയുന്നതു പോലെ. വരിയില്‍ മുന്‍പില്‍നിന്ന കുട്ടിയുടെ തോളില്‍ മുറുകെപ്പിടിച്ചു...
********************************

നെറ്റിയില്‍ നല്ല തണുപ്പ്‌. കണ്ണ്‌ തുറന്നുനോക്കി. ഉമ്മ നനഞ്ഞ തുണിവച്ച്‌ നെറ്റി തുടയ്ക്കുന്നു.

"എന്തൊര്‌ പനിയായിരുന്നു രാത്രി മുഴുവന്‍.. കൂടെ പിച്ചും പേയും പറച്ചിലും.."
ഞാന്‍ ഉമ്മയുടെ കയ്യില്‍ മുറുകെപ്പ്പ്പിടിച്ചു: "ഉമ്മാ.."

"എന്താ മോനേ..."
"പൂ പൊട്ടിക്കാന്‍ പോയില്ലായിരുന്നെങ്കില്‍ ആമിനയ്ക്‌ ഇതു പറ്റില്ലയിരുന്നു, അല്ലേ?"
"മോന്‍ വിഷമിക്കാതെ", ഉമ്മ എന്റെ തലയില്‍ തലോടി. "പടച്ചവനല്ലേ എല്ലാം തോന്നിക്കുന്നതും തീരുമാനിക്കുന്നതും. ഓള്‍ക്ക്‌ അത്രയും ആയുസ്സേ വിദിച്ചിട്ടുള്ളൂ..."

ആശ്വാസത്തോടെ ഞാന്‍ ഉമ്മയോട്‌ ചേര്‍ന്നു കിടന്നു

Friday, October 05, 2007

ആദ്യത്തെ രാഗം

മനസ്സില്‍ ആദ്യം ഇഷ്ടം തോന്നിയത്‌ ആരോടായിരുന്നു. ഓര്‍ത്തെടുക്കുമ്പോള്‍ തെളിയുന്നത്‌ മായയുടെ മുഖമാണ്‌ - വെക്കേഷന്‍ ക്ലാസ്സില്‍ ഒപ്പമുണ്ടായിരുന്ന മായാദേവിയുടെ മുഖം.

അതിനെ പ്രേമം എന്നുപറയാമോ?! പന്ത്രണ്ട്‌ വയസ്സുകാരന്‌ ഒരു പെണ്‍കുട്ടിയെ കാണുമ്പോള്‍ തോന്നുന്ന `ഒരിത്‌' - അത്ര തന്നെ. ഒരുദിവസം മായയെ കണ്ടില്ലെങ്കില്‍ ഒരു വിഷമം; കണ്ടാല്‍ ഒരു സുഖം; അവളൊന്ന് ഇടംകണ്ണിട്ട്‌ നോക്കിയാല്‍ ഒരു നിര്‍വൃതി - ഇതൊക്കെയാണ്‌ രോഗലക്ഷണങ്ങള്‍. (ടിവി ചാനലുകള്‍ ഇല്ലാതിരുന്നതിനാലും സിനിമ ഇന്നത്തെയത്ര `പുരോഗമിച്ചിട്ടില്ലാ'ത്തതിനാലും പന്ത്രണ്ട്‌ വയസ്സായിപ്പോയെന്നു മാത്രം. ഇപ്പോഴാണെങ്കില്‍ ഇതിനൊക്കെ ഏഴുവയസ്സു തന്നെ ധാരാളം!)

റ്റ്യൂഷന്‍ സെന്ററില്‍ പ്രഭാകരന്‍ സാറിന്റെ കണക്കുക്ലാസ്സില്‍ എന്റെ ശ്രദ്ധ മുഴുവന്‍ മായാദേവിയുടെ എണ്ണ മിനുത്ത കവിളിലായിരുന്നു. ഭാഗ്യം! പ്രഭാകരന്‍ സാര്‍ അതുകണ്ടില്ല. സാറിന്റെ ശ്രദ്ധ അപ്പുറത്തെ ക്ലാസിലെ സാവിത്രി റ്റീച്ചറിലായിരുന്നല്ലോ.

ഇങ്ങനെ ഞാന്‍ മാത്രം ശ്രദ്ധിച്ചിട്ടെന്തുകാര്യം. മായയ്ക്ക്‌ കണ്ട ഭാവമേ ഇല്ല. എങ്ങനെ ശ്രദ്ധിക്കാന്‍! ഞാന്‍ അന്ന് ഇപ്പോഴത്തെപ്പോലെ സുന്ദരനല്ലല്ലോ (!). കറുത്തു മെലിഞ്ഞ ഒരു പയ്യനെ അവള്‍ നോക്കിയെങ്കിലാണദ്ഭുതം. മായ വരുന്നത്‌ അണിഞ്ഞൊരുങ്ങി വിലകൂടിയ മണവും പൂശിയാണ്‌. നമ്മളോ. ആകെ `വാലാ-കോലാ'. ചേട്ടന്‍ കാണാതെ അടിച്ചുമാറ്റുന്ന അല്‍പം ക്യുട്ടികൂറ പൗഡറാണ്‌ ആകെയൊരു ബലം.

മായ വരുമ്പോള്‍ എതിരേ നടന്നുനോക്കി. ക്ലാസ്സില്‍ ഉത്തരങ്ങള്‍ ഉറക്കെ പറഞ്ഞുനോക്കി. കിം ഫലം. മായയ്ക്ക്‌ മൈന്‍ഡേയില്ല!

ക്ലാസ്സില്‍, ബോര്‍ഡില്‍ കണക്ക്‌ ചെയ്യിക്കുന്ന പതിവുണ്ട്‌, പ്രഭാകരന്‍ സാറിന്‌. അതിന്‌ നമ്മളെ വിളിച്ചിരുന്നെങ്കില്‍ അങ്ങനെയെങ്കിലും മായ ഒന്നു ശ്രദ്ധിക്കുമായിരുന്നു. പ്രഭാകരന്‍ സാര്‍ അതിനും മായയെ വിളിക്കും. മായ വളരെ പതുക്കെയാണ്‌ എഴുതുക. അപ്പോള്‍ പ്രഭാകരന്‍ സാറിന്‌ ചുവരിനടുത്ത്‌ നിന്ന് സാവിത്രി റ്റീച്ചറോട്‌ കൂടുതല്‍ സൊള്ളാമല്ലോ. നമുക്ക്‌ ആകെയുള്ള ഗുണം, മായ തിരിച്ചുവരുമ്പോള്‍ വിടര്‍ന്ന മിഴികള്‍ കാണാമെന്നുള്ളതാണ്‌. അപ്പോഴെങ്കിലും അവള്‍ നമ്മളെ നോക്കുന്നുണ്ടോ? എവിടെ നോക്കാന്‍!

മായയോട്‌ ക്ലാസ്സ്‌നോട്ട്‌ ചോദിച്ചാലോ. അതിന്‌ ഒരുദിവസം ക്ലാസ്സില്‍ പോകാതിരിക്കണം. ഉമ്മയോട്‌ കള്ളം പറഞ്ഞ്‌ വീട്ടില്‍ നില്‍ക്കാന്‍ മടി. വീട്ടില്‍ നിന്നിറങ്ങിയാല്‍ ക്ലാസ്സില്‍ പോകാതെ വഴിയിലെങ്ങും നില്‍ക്കാനും പറ്റില്ല. കോളജിലെ പഠിപ്പ്‌ കഴിഞ്ഞു വെറുതേയിരിക്കുന്ന ചേട്ടന്‍ റോന്തുചുറ്റുന്നുണ്ടാവും. കണ്ടാല്‍ ചെവി പൊന്നായതുതന്നെ!

എങ്ങനെയോ ഒരുദിവസം പോകാതെ കഴിച്ചു. പിറ്റേന്ന് ക്യുട്ടികൂറ രണ്ടുകോട്ടടിച്ചിട്ടാണ്‌ പോയത്‌. പോകുന്ന വഴിയില്‍ ആലോചിച്ചു - മായയോട്‌ എന്തുചോദിക്കും? `മായേ, ഇന്നലത്തെ കണക്കിന്റെ നോട്ടൊന്നു...' ഛേ! അതുവേണ്ട; `മായേ' എന്ന് കടുപ്പത്തില്‍ വിളിച്ചാല്‍ അവള്‍ക്കിഷ്ടപ്പെട്ടില്ലെങ്കിലോ... 'കുട്ടീ ആ കണക്കിന്റെ ...' അതും ഒരുസുഖമില്ല. എങ്കില്‍ പിന്നെ സംബോധനയും കര്‍ത്താവും ഒന്നും വേണ്ട. കര്‍ത്താവും ഭര്‍ത്താവും ഇല്ലാതെ ഈ നാട്ടില്‍ എന്തെല്ലാം കര്‍മ്മങ്ങള്‍ നടക്കുന്നു! `ആ കണക്കിന്റെ നോട്ട്‌ ഒന്നുതരുമോ' എന്നുമതി.

ക്ലാസ്സ്‌ തുടങ്ങിയിരിക്കുന്നു. മുന്‍നിരയില്‍ `വിടര്‍ന്ന മിഴികള്‍' കാണുന്നില്ല. അവളിനി വരാതിരിക്കുമോ എന്നാലോചിക്കുമ്പോഴേക്ക്‌ വാതില്‍ക്കല്‍ മായ. മനസ്സിനെന്തൊരുസുഖം. `ക്ലാസ്സ്‌ കഴിഞ്ഞാല്‍ ഉടനേ നോട്ട്‌ ചോദിക്കണം' - മനസ്സില്‍ കരുതി. അപ്പോഴാണ്‌ പ്രഭാകരന്‍ സാറിന്റെ ചോദ്യം എന്റെ പ്രതീക്ഷയാകെ പൊളിച്ചടുക്കിയത്‌ - `മായ ഇന്നലെ എന്താ ക്ലാസ്സില്‍ വരാതിരുന്നത്‌?'. ഞാന്‍ കുരങ്ങുചത്ത കുറവനെപ്പോലെ ബഞ്ചില്‍ ഒടിഞ്ഞുകുത്തിയിരുന്നു.

രണ്ടുദിവസം മായയെ ക്ലാസില്‍ കണ്ടില്ല. അവള്‍ റ്റ്യൂഷന്‍ നിര്‍ത്തി പോയതാണോ എന്നൊക്കെ ആലോചിക്കുമ്പോഴേക്ക്‌ മൂന്നാം ദിവസം മായ വന്നു. അന്നുച്ചയ്ക്ക്‌ പുതിയ `വഴികളെ'ക്കുറിച്ച്‌ തല പുകയ്ക്കുമ്പോഴാണതു സംഭവിച്ചത്‌. `ആ കണക്കിന്റെ നോട്ട്‌ ഒന്നുതരുമോ?' `വിടര്‍ന്ന മിഴികള്‍` മുന്നില്‍. വിശ്വാസം വരുന്നില്ല. `തരാമല്ലോ.. അല്ലെങ്കില്‍ നോട്ട്‌ ഞാന്‍ എഴുതിത്തരാം മായേ' എന്നെല്ലാം പറയണമെന്നുണ്ട്‌. പക്ഷേ എന്റെ നാക്കെവിടെ?! സഹാറ പോലെ വരണ്ട വായില്‍ അതെവിടെയോ ചത്തുകിടക്കുകയാണ്‌. ആകെയൊരുവിറയല്‍. എങ്ങനെയോ ബുക്കെടുത്തുകൊടുത്തു. പിന്നെ അവള്‍ പോകുന്നതും നോക്കി മിഴിച്ചിരുന്നു.

മായ ബുക്കുമായി തിരികെ വരുന്നുണ്ട്‌. ശ്രദ്ധിക്കത്ത മട്ടില്‍ ഗൗരവത്തില്‍ ഇരുന്നു. നമുക്കും ഒരു `വെയിറ്റൊ'ക്കെയില്ലേ! `താങ്ക്സ്‌', ബുക്കുമായി മായ മുന്നില്‍. `താങ്ക്സ്‌' എന്നുപറയുമ്പോള്‍ തിരിച്ചുപറയുന്ന ഒരു വാക്കുണ്ടല്ലോ. ഛേ! പണ്ടാരം! ഓര്‍മ്മ വരുന്നില്ല. ഇനി ഓര്‍ത്തിട്ടും കാര്യമില്ല. അവള്‍ നടന്നുകഴിഞ്ഞു.

പെട്ടെന്ന് മായ തിരിഞ്ഞുനോക്കി. വിടര്‍ന്ന കണ്ണൂകളില്‍ പുതിയൊരുതിളക്കവും തിരയിളക്കവും! പിന്നെയവള്‍ ചിരിച്ചുകൊണ്ട്‌ ഓടിപ്പോയി. ദൈവമേ! ഞാനിപ്പോള്‍ എവിടെയാണിരിക്കുന്നത്‌. ക്ലാസ്സിലെ കാലൊടിഞ്ഞ ബെഞ്ചിലോ, ദേവലോകത്തിലെ സിംഹാസനത്തിലോ?! എന്തൊരു സുഖദമായ നിമിഷം! മതി, ഇത്രയും മതി...

ഉറക്കം വരുന്നില്ല. കണ്ണടച്ചാല്‍ `വിടര്‍ന്ന മിഴികള്‍' മുന്നില്‍ തെളിയും. നാളേ മായയോട്‌ സംസാരിക്കണം - മനസ്സില്‍ കരുതി. എങ്ങനെ തുടങ്ങണം. എങ്ങനേയും തുടങ്ങാമല്ലോ. മായ ഇപ്പോള്‍ എന്റെ...

അതിരാവിലെ ക്ലാസ്സിലെത്തി. മായ ഒന്നുവന്നെങ്കില്‍.. പക്ഷേ വിടര്‍ന്ന മിഴികള്‍ അന്ന് വാതിലില്‍ തെളിഞ്ഞില്ല. അന്നുമാത്രമല്ല, തുടര്‍ന്നുള്ള ദിവസങ്ങളിലും...

മായ `മായ'യായി മറഞ്ഞതെവിടെയാണ്‌? എന്തിനായിരുന്നു അവളുടെ മിഴികളിലെ തിരയിളക്കം?

പെണ്‍കുട്ടികളുടെ ഇളക്കങ്ങള്‍ എന്തിനെന്നാര്‍ക്കറിയാം!